അഭിനവ സുരേഷ് ഗോപി തമ്പ്രാന് എഴുന്നള്ളുന്നതിന് മുൻപായി വഴിയോരത്ത് നിന്നവരെ ആട്ടിപ്പായിച്ച് വിജയൻ്റെ കേരള പൊലീസ് മനുസ്മൃതി നടപ്പിലാക്കി. കോഴിക്കോട് ഉള്ള്യേരിയിൽ ഒരു പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാൻ ആക്ഷൻ ഹീറോസ്റ്റൈലിൽ സുരേഷ് ഗോപി പാഞ്ഞെത്തുമ്പോൾ വഴിയിൽ ജനങ്ങൾ നിൽക്കരുത് എന്നാണ് കേന്ദ്ര വിജയനും കേരള വിജയനും തീരുമാനിച്ചിട്ടുള്ളത്. ഇരുവരും തമ്മിൽ തള്ള് കൊളള് ബന്ധമാണ് ഉള്ളതെന്നതിനാൽ ജനാധിപത്യത്തിലെ അവർണരായ വോട്ടർമാർ വഴിയിൽ നിന്ന് തീണ്ടിയാൽ അടുത്ത ജന്മത്തിലെ ഭാവിയിൽ ആര്യ വംശ മഹാബ്രാഹ്മണനാകാൻ ഇപ്പോഴേ പൂണൂലും പിരിച്ച് പത്മാസനത്തിൽ ഇരുന്ന് എഴുന്നള്ളുന്ന സുരേഷ് ഗോപിത്തമ്പുരാന് അത് ദോഷമാകും എന്നാണ് കേർളാ വിജയ് പറയുന്നത്. അതു കൊണ്ട് പൊലീസുകാർ ഓടിയെത്തി അടുത്ത പെട്ടിക്കടയിൽ വരെ ഇരിക്കുന്നവരെ വരെ പിടിച്ചു കൊണ്ടു പോകുകയാണ്. എന്താ കാര്യം? ആ....... അടുത്ത ജന്മത്തിൽ ആര്യൻ നമ്പൂതിരിയാകാൻ പോകുന്ന സുരേഷ് ഗോപിത്തമ്പുരാനെ അവർണ പൗരൻമാർ അശുദ്ധമാക്കിയാലോ എന്ന് നവകേരള വിജയ വിരാചിത കോയിത്തമ്പുരാനൊരു ശങ്ക. ഇനി പൊലീസ് വാഹനത്തിൻ്റെ ബീക്കൺ സൈൻ്റെ മൂസിക്ക് മാറ്റി ഓ ഹോയ് ഓ ഹോയ് ഓഹോയ് എന്ന് കൂടി മാറ്റിയാൽ വിജയൻ്റെ ഭരണം ഉഗ്രനാകും. കാബിനറ്റിൽ പോലും ക്ഷണിക്കപ്പെടാൻ യോഗ്യത കണക്കാക്കാത്ത ഒരു കേന്ദ്ര സഹമന്ത്രിയ്ക്കാണ് ഈ തമ്പുരാൻ പദവി പറഞ്ഞ് പൗരൻമാരെ ആട്ടിയോടിക്കുന്നത് എന്നതാണ് തമാശ. അല്ലേലും 40 ഉം 60 അടിയകലെയാണ് മനുസ്മൃതി പ്രകാരം അവർണ്ണർക്ക് അയിത്തം കൽപ്പിച്ച് തമ്പ്രാക്കളിൽ നിന്ന് ദൂരം നിശ്ചയിച്ചിരുന്നത്. ആ നല്ല കാലം തിരികെയെത്തിക്കാൻ നായാടി മുതൽ നമ്പൂരി വരെയുള്ളവരെ പരിശീലിപ്പിക്കുന്ന ചുമതലയാണ് വിജയനും കൂട്ടരും ഏറ്റെടുത്തിട്ടുള്ളത്. പോരെങ്കിൽ തൃശൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ പ്രവർത്തകർ എത്താത്തതിനാൽ ഗോപിത്തമ്പുരാൻ ദേഷ്യത്തോടെ പറഞ്ഞ വചനങ്ങളിൽ ഉപയോഗിച്ച വാക്ക് തന്നെ പ്രജകളെ എന്നാണ്. ബി ജെ പിക്കാർ ആ വാക്ക് സ്മരിച്ചില്ലെങ്കിലും വിജയൻ അത് ഓർത്ത് വച്ചിരുന്നു. പാറുന്ന കരിങ്കൊടിയെ വിജയനും പേടിയാണ്.ഗോപിത്തമ്പുരാന് അറപ്പുമാണ്. ഇനി ഗതികെട്ട പ്രജകൾ തുണിയെങ്ങാനും പൊക്കിക്കാണിച്ചാലോ? അതാണ് വിജയൻ്റെ പേടി.
Untouchability system re-established in Vijayan's Kerala